ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴി: സ്വപ്നയുടെയും സരിതിൻ്റെയും രഹസ്യമൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി; കസ്റ്റംസിന് കത്ത് നൽകി

കൊച്ചി: സ്വപ്നയുടെയും സരിതിൻ്റെയും രഹസ്യമൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴിയുടെ പകർപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസിനാണ് കത്ത് നൽകിയിരിക്കുന്നത്‌.

ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തില്‍ ഉന്നതരെ ചോദ്യം ചെയ്യുന്നതിനായി മൊഴി അതാവശ്യമാണെന്ന് ഇഡി കത്തില് പറയുന്നു. ഇതിനിടെ ലാവ്ലിന്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ സിപിഎം നേതാക്കള് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇഡി ക്രൈം നന്ദകുമാറിന്‍റെ മൊഴിയെടുത്തു

ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചതും ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും അന്വേഷണത്തിന്‍റെ പരിധിയില്‍ വരും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെടുത്തുന്ന സ്വപ്നയുടെയും സരിതിന്‍റെയും രഹസ്യമൊഴി പകർപ് ആവശ്യപ്പെട്ട് ഇഡി കസ്റ്റംസിന് കത്ത് നല്‍കിയത്.

ലൈഫ് മിഷനിലൂടെ ലഭിച്ച കോഴയാണ് ഡോളറായി കടത്തിയത്. ഡോളർ കടത്തിൽ പങ്കുള്ള ഉന്നതരെ ചോദ്യം ചെയ്യുന്നതിന് മുൻപ് മൊഴി പരിശോധിക്കണമെന്നാണ് ഇഡിയുടെ നിലപാട് . ഒരു മാസം മുൻപ് ഇതേ ആവശ്യം ഇഡി ഉന്നയിച്ചിരുന്നു. എന്നാല്‍ ഉന്നത രാഷ്ട്രീയനേതാക്കളുടെ വിവരങ്ങള്‍പുറത്ത് വരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അന്ന് ഈ ആവശ്യം കസ്റ്റംസ് നിരസിക്കുകയായിരുന്നു.

ഇതിനിടെ ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാറിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി ഇഡി മൊഴിയെടുത്തു. പിണറായി വിജയന്‍, തോമസ് ഐസക്ക് , എം എ ബേബി എന്നിവര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള പരാതിയിലാണ് നടപടി. ലാവ ലിൻ, സ്വരലയാ, വിഭവ ഭൂപട ഇടപാട് എന്നിവ സംബന്ധിച്ചാണ് പരാതി. ഈ മാസം 16 ന് വീണ്ടും ഹാജരാകന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും നന്ദകുമാര്‍ അറിയിച്ചു.