എം ശിവശങ്കറിന്റെ ജാമ്യത്തിന് സ്റ്റേയില്ല; എൻഫോഴ്‌സ്‌മെന്റ് ഹർജിയിൽ ശിവശങ്കറിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സ്റ്റേയില്ല. ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹർജിയിൽ ശിവശങ്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സുപ്രീംകോടതി ആറാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും. അതുവരെ ശിവശങ്കർ ജാമ്യത്തിൽ തുടരും.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും അതിനായി ശിവശങ്കറിന് നോട്ടീസ് അയക്കുകയാണെന്നും കോടതി പറഞ്ഞു. കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയിൽ ഉന്നയിച്ചത്.

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ നേരിട്ട് വിളിച്ചതായി അദ്ദേഹം തന്നെ മൊഴി നൽകിയിട്ടുണ്ട്. ഉയർന്ന പദവി വഹിച്ചിരുന്ന അദ്ദേഹം ജാമ്യത്തിൽ കഴിയുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചുവെന്ന കേസിൽ ഒക്ടോബർ 28നാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ആരോഗ്യ പ്രശ്‌നം പരിഗണിച്ച് ജനുവരി 25ന് ഹൈക്കോടതി ജാമ്യം നൽകി. കസ്റ്റംസ് കേസിൽ കൂടി ജാമ്യം കിട്ടി ശിവശങ്കർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.