എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം; പരാതിയുമായി മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

കൊച്ചി: എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന നേതൃത്വത്തിനെ പരാതി അറിയിച്ചു. കളമശേരിയില്‍ കെ. ചന്ദ്രന്‍പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

കുന്നത്തുനാട് സീറ്റ് പാര്‍ട്ടി 30 കോടിക്ക് വിറ്റെന്ന ഉള്ളടക്കവുമായി മണ്ഡലത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പോസ്റ്ററിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടികയാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ചാണ് പരാതിയുള്ളത്. സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രാദേശിക തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന നേതൃത്വത്തിന് കത്തുകളും അയച്ചിരുന്നു