തലസ്ഥാനത്തെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്പോര്

തിരുവനന്തപുരം: ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകരും തമ്മിൽ തലസ്ഥാനത്ത് വാക്പോര്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥർ ഫ്ലക്സ് മാറ്റാൻ എത്തിയത്.

നഗരത്തിലെ ഫ്ലക്സ് ബോർഡുകൾ ഏകപക്ഷീയമായി നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു. സബ് കളക്ടറും ഡിസിപിയും സ്ഥലത്തെത്തി, പിന്നീട് പൊലീസ് സംരക്ഷണത്തിലാണ് ഫ്ലക്സുകൾ നീക്കം ചെയ്തത്.

ബിജെപി പ്രവർത്തകർ സ്ഥാപിച്ച ഫ്ലക്സുകൾ ഏകപക്ഷീയമായാണ് നീക്കം ചെയ്യുന്നതെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞത്. ബിജെപിയുടെ ഫ്ലക്സുകൾ ഉദ്യോഗസ്ഥർ ചവിട്ടി പൊട്ടിച്ചെന്നും പ്രവർത്തകർ ആരോപിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ സബ് കളക്ടറും വിട്ടുകൊടുക്കാൻ തയ്യാറായില്ല.

എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ജില്ലയിലെ പാലഭാഗങ്ങളിൽ നിന്ന് ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നുണ്ടെന്നും നിഷ്പക്ഷമായാണ് നടപടിയെന്നും സബ് കളക്ടർ പറഞ്ഞു. തുടർന്ന് പോലീസിന്റെ സഹായത്തോടെ കോർപറേഷന്റെ വാഹനം അർധരാത്രിയോടെ മാറ്റി.

ജില്ലയിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനുള്ള നടപടികൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലിലെ ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.