വീണ്ടും എലത്തൂരിൽ മത്സരിക്കാൻ എ കെ ശശീന്ദ്രൻ; കുട്ടനാട്ടിൽ താൻ സ്ഥാനാർഥിയെന്ന് തോമസ് കെ തോമസ് ; എൻസിപിയിൽ കലാപം

കൊച്ചി: മന്ത്രി എ കെ ശശീന്ദ്രനെ എതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. എലത്തൂരിൽ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെയാണ് നീക്കം. ഇനിയും സീറ്റ് നൽകരുതെന്ന് എൻസിപി നേതൃയോഗത്തിൽ ഒരു വിഭാഗം ആവശ്യമുന്നയിച്ചു.

കുട്ടനാട്ടിൽ താൻ തന്നെയാണ് സ്ഥാനാർഥിയെന്നും പ്രാരംഭഘട്ട പ്രചാരണം തുടങ്ങിയെന്നും തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് പാർട്ടി നേതൃത്വത്തെ അറിയിച്ചു. പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ജയം ഉറപ്പാണ്. മാണി സി. കാപ്പനു വേണ്ടി സീറ്റ് വിട്ടു നല്‍കാന്‍ തയാറായിരുന്നു. എന്‍സിപി നേതൃത്വം പ്രവര്‍ത്തനവുമായി മുന്നോട്ടുനീങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

പ്രഭുല്‍ പട്ടേല്‍ ടെലിഫോണില്‍ വിളിച്ച് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. കുട്ടനാട്ടില്‍ വലിയ വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വിജയ സാധ്യതക്കാണ് മുൻ തൂക്കമെന്നാണ് സംസ്ഥാന പ്രസിഡൻറ് ടി പി പീതാംബരന്റെ നിലപാട്. എലത്തൂരിൽ എട്ടാമങ്കത്തിനറങ്ങുന്ന എ കെ ശശീന്ദ്രനെതിരെ പാർട്ടിയിലെ പുതു തലമുറയാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്ത് ആരോപണങ്ങൾ നേരിടുന്ന ശശീന്ദ്രന് പകരം പുതുമുഖത്തെ രംഗത്ത് ഇറക്കണമെന്നാണ് ആവശ്യം.

എൻസിപി നേതാക്കൾക്കൊപ്പം പോഷക സംഘടനയിലെ ചില നേതാക്കളും ഇതേ അഭിപ്രായം പങ്കു വച്ചു. എന്നാൽ ശശീന്ദ്രനെ കൈവിടാൻ സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ ഒരുക്കമല്ല. സ്ഥാനാർത്ഥി നിർണയം നടക്കുമ്പോൾ ഇക്കാര്യം ആലോചിക്കാമെന്നാണ് മറുപടി.

എത്ര തവണ മത്സരിച്ചു എന്നതല്ല വിജയ സാധ്യത ആർക്കാണ് എന്നാണ് പാർട്ടിയുടെ പരിഗണന എന്നാണ് ശശീന്ദ്രൻ്റെ മറുപടി. ഇടതു മുന്നണി ഔദ്യോഗകമായി അറിയിച്ചില്ലെങ്കിലും പാലാ സീറ്റ് കിട്ടില്ലെന്ന് എൻസിപിക്ക് ഉറപ്പാണ്. ഈ സാഹചര്യത്തിൽ എറണാകുളത്തോ ആലപ്പുഴയിലോ അടക്കം നാലു സീറ്റ് വേണമെന്നാണ് ആവശ്യം.

നാല് സീറ്റ് എന്ന എൻസിപിയുടെ ആവശ്യം ഇടതു മുന്നണി അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. എലത്തൂരിനു പുറമെ പാല, കുട്ടനാട്, കോട്ടക്കൽ എന്നീ സീറ്റുകളിലാണ് കഴിഞ്ഞ തവണ എൻസിപി മത്സരിച്ചത്.