കർണാടക – കേരള അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കർണാടക പിൻവലിച്ചു

കാസർകോട്: കർണാടക – കേരള അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം കർണാടക തത്ക്കാലത്തേക്ക് പിൻവലിച്ചു. കൊറോണ വ്യാപനത്തിന്റേ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് കൊറോണ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ് ഏർപ്പെടുത്തിയത്.

വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കർണാടക നിലപാടിൽ അയവ് വരുത്തിയത്. തലപ്പാടി ദേശീയ പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെല്ലാം ആന്റിജൻ ടെസ്റ്റിനുള്ള സംവിധാനം കർണാടക തന്നെ ഏർപ്പെടുത്തും.

ആന്റിജൻ ടെസ്റ്റ് കേന്ദ്രങ്ങളിൽ സാമ്പിളുകൾ ശേഖരിച്ച ശേഷം യാത്രക്കാരെ കടത്തിവിടാനാണ് കർണാടകയുടെ പുതിയ തീരുമാനം. വിദ്യാർത്ഥികൾക്ക് അതിർത്തിയിൽ സാമ്പിളുകൾ ശേഖരിക്കുന്നതിന് പകരം കോളേജുകളിൽ അതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ രോഗം വർധിച്ച പശ്ചാത്തലത്തിൽ 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു കർണാടകയുടെ നിലപാട്.

തിങ്കളാഴ്ച മുതൽ നടപ്പാക്കാനിരുന്ന തീരുമാനം പ്രതിഷേധവും പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്ത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ രണ്ട് ദിവസത്തേക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന നിലപാടാണ് കർണാടക ചൊവ്വാഴ്ച സ്വീകരിച്ചത്.