ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്; മുഖ്യപ്രതി രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ മുഖ്യപ്രതി രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കാന്‍ ബംഗളൂരു കോടതി ഉത്തരവിട്ടു. മാര്‍ച്ച് എട്ടിന് രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കും. അതേസമയം കൊലപാതകം അടക്കമുള്ള കേസില്‍ തെളിവെടുപ്പിനായി രവി പൂജാരിയെ ബംഗളൂരുവില്‍ നിന്ന് ഇന്ന് മുംബൈ എത്തിച്ചിട്ടുണ്ട്. എട്ടാം തീയതി ആയിരിക്കും പൂജാരിയെ തിരികെ ബംഗളൂരു എത്തിക്കുന്നത്.

രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കണമെന്ന കൊച്ചി ക്രൈംബ്രാഞ്ചിന്റെ ആവശ്യമാണ് ബംഗളൂരു കോടതി അനുവദിച്ചത്. രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാന്‍ പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ട് കോടതി നിര്‍ദേശം നല്‍കി.

മാര്‍ച്ച് എട്ടിന് കോടതിയിലെത്തിച്ച ശേഷം രവി പൂജാരിയെ പത്ത് ദിവസത്തേക്ക് കൊച്ചി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്നായിരിക്കും ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് കേസ് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍.