സ്‌പീക്കറുടെ വിദേശയാത്രകളുടെ എണ്ണത്തിൽ അവ്യക്തത; ആകെ 11 വിദേശ യാത്രകളെന്ന് ഓഫീസ്; 21 തവണയെന്ന് ഇന്ത്യൻ കോൺസുലേറ്റ്

തിരുവനന്തപുരം: സ്പീക്കർ ആയ ശേഷം പി.ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകളുടെ എണ്ണത്തിൽ അവ്യക്തത. ആകെ 11 വിദേശയാത്രകളാണ് നടത്തിയതെന്ന് സ്പീക്കറുടെ ഓഫിസ് എണ്ണമിട്ടു പറയുന്നു. പക്ഷെ ഇന്ത്യൻ കോൺസുലേറ്റ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 21 തവണ സ്പീക്കർ ദുബായിൽ മാത്രം എത്തിയിട്ടുണ്ടെന്ന്

2016 ൽ സ്പീക്കറായി ചുമതലയേറ്റശേഷം 9 തവണ ഗൾഫ് രാജ്യങ്ങളിലേക്കും ലണ്ടൻ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒരോ തവണയും ശ്രീരാമകൃഷ്ണൻ പോയിട്ടുണ്ട്. വിവരാവകാശ അപേക്ഷയ്ക്ക് അദ്ദേഹത്തിന്റെ ഓഫിസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പതിനൊന്നിൽ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക കൈയിൽ നിന്ന് ചെലവാക്കിയെന്നും വിവരാവകാശരേഖയിൽ പറയുന്നു.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുള്ള കണക്കുപ്രകാരം സ്പീക്കർ ദുബായിൽ മാത്രം എത്തിയത് 21 തവണ. ഇതിൽ മൂന്നെണ്ണം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനിടയിൽ ഇറങ്ങിയതാണെന്നും വിവരാവകാശ രേഖ പറയുന്നു. 4 യാത്രകൾക്കായി 9,05,787 രൂപ ഖജനാവിൽ നിന്നു ചെലവിട്ടു. ബാക്കിയുള്ള യാത്രകളുടെ ചെലവിനെക്കുറിച്ച്‌ വിശദീകരണമില്ല.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സ്പീക്കറുടെ വിദേശയാത്രകളുടെ വിവരങ്ങൾ‌ കേന്ദ്ര ഏജൻസികൾ പരിശോധിച്ചിരുന്നതായി വിവരമുണ്ട്.