താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോ; ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. പത്ത് ദിവത്തിനകം വിശദീകരണം നൽകാനാണ് കോടതി ഉത്തരവ്. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. പത്ത് ദിവസത്തിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

സംസ്ഥാനത്തെ കൂട്ടസ്ഥിരപ്പെടുത്തലുകളും പിൻവാതിൽ നിയമനങ്ങളും തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടവും വിഷ്ണു സുനിൽ പന്തളവുമാണ് ഹർജിക്കാർ. പിഎസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.

പി എസ് സിയിൽ നിരവധി ഉദ്യോഗാർഥികൾ ജോലിക്കായി കാത്തിരിക്കെയാണ് പിൻവാതിൽ നിയമനം. സംസ്ഥാന സർക്കാർ നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസവും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാൽ കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു.

കെൽട്രോൺ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ പിൻവാതിൽ നിയമനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രാഥമികമായി ഇങ്ങനെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ ചട്ടങ്ങളെന്തൊക്കെ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരിക്കുന്നത്.

നേരത്തേ കേരള ബാങ്കിലെ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്ഥിരപ്പെടുത്തൽ തീരുമാനിക്കാൻ കേരള ബാങ്ക് ബോർഡ് യോഗം ചേരാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. അതേസമയം 10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ.