രാത്രി അപകടങ്ങളിലെ പ്രധാന വില്ലൻ ബ്രൈറ്റ് ലൈറ്റ് ; രാത്രി യാത്രയിൽ ഡിം ലൈറ്റ് അടിക്കാത്തവരെ കുടുക്കാൻ വാഹനവകുപ്പ്

കൊച്ചി: രാത്രിയിലെ അപകടങ്ങളിലെ പ്രധാന വില്ലൻ ബ്രൈറ്റ് ലൈറ്റ് തന്നെ. രാത്രിയാത്രയിൽ വാഹനങ്ങളിൽ ഡിം ലൈറ്റ് അടിക്കാത്തവരെ കുടുക്കാൻ വാഹനവകുപ്പ്. ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്രവെളിച്ചം ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വാഹനവകുപ്പ് അറിയിച്ചു.

രാത്രികാലങ്ങളിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. ലക്സ് മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് ഇത്തരക്കാരെ പിടികൂടുക. ആഡംബര വാഹനങ്ങളിലെ ബീം റെസ്ട്രിക്ടർ അഴിച്ചുമാറ്റുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന കർശനമാക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്. 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്‌സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്‌സിലും കൂടരുത്.

ലൈറ്റിന്റെ അളവ് കൂടിയാൽ ലക്സ് മീറ്റർ കുടുക്കും. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ഹാലജൻ/എച്ച്‌.ഐ.ഡി./എൽ.ഇ.ഡി. ബൾബുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.