” ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല”: ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തെ അവഗണിക്കുന്ന സർക്കാർ നടപടിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത. ‘നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെ’ന്ന് അദ്ദേഹം ഫേയ്‌സ്ബുക്കിൽ കുറിച്ചു.

ടൂറിസം വകുപ്പിലെ 90 താൽകാലിക ജീവനക്കാരെയും നിർമിതി കേന്ദ്രത്തിലെ 16 പേരെയും സ്ഥിരപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുക, തസ്തികകൾ റിപ്പോർട്ട് ചെയ്യുക, താൽകാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന സമരം സെക്രട്ടറിയേറ്റിനു മുന്നിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും തുടരുന്നതിനിടെയായിരുന്നു ഇത്.

അതേസമയം, ഉദ്യോഗാർഥികളുടെ സമരത്തിനു പിന്നിൽ യുഡിഎഫ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ. വിജയരാഘവൻ ഇന്ന് പ്രതികരിച്ചിരുന്നു. പുതിയ തസ്തിക സൃഷ്ടിച്ച് റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും നിയമനം നൽകാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് മെത്രാപൊലീത്തയുടെ പ്രതികരണം. മുമ്പ് വിവിധ വിഷയങ്ങളിൽ സർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള സഭാ അധ്യക്ഷനാണ്‌ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത.