കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ശിവസാഗര്‍: കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അസം ജനതയുടെ മൂല്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കുമെന്നും ഒരിക്കലും സിഎഎ നടപ്പാക്കില്ലെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. അസം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസം ജനതയുടെ യോജിപ്പ് താനും തന്റെ പാര്‍ട്ടിയും സംരക്ഷിക്കും. അതില്‍ നിന്ന് അണുവിട വ്യതിചലിക്കില്ല. നിയമപരമല്ലാത്ത കുടിയേറ്റം അസമില്‍ ഒരു പ്രശ്‌നമാണ്. പക്ഷേ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അസമിന് കഴിയും. ആര്‍എസ്എസും ബിജെപിയും അസമിനെ വിഘടിക്കാന്‍ ശ്രമിക്കുകയാണ്.

അസം വിഘടിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ യാതൊരു പ്രശ്‌നവുമില്ലെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന സ്വന്തം മുഖ്യമന്ത്രിയാണ് അസമിന് വേണ്ടത്. നാഗ്പുരില്‍ നിന്നോ ദില്ലിയില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടതെന്നും അസം ജനതയുടെ യോജിപ്പ് സമാധാനം കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.‍

സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങള്‍ വന്‍കിട മുതലാളിമാര്‍ക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ഭരണകാലത്താണ് അസമില്‍ കലാപം അവസാനിച്ച് സമാധാനം കൊണ്ടുവന്നതെന്നും രാഹുല്‍ പറഞ്ഞു.