വീട്ടിലെ കിടപ്പുമുറിയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

കൊച്ചി: വീട്ടിലെ കിടപ്പുമുറിയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരട് പബ്ലിക് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്വന്തം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും, ജസ്സിയുടെയും ഇളയ മകള്‍ നെഹിസ്യ(17)യെയാണ് തലയും, മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തല വഴി മൂടി മുഖം മറച്ച നിലയിലും, കഴുത്തില്‍ കയര്‍ കെട്ടിയിരുന്നതായും കാണപ്പെട്ടു. രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ പിതാവും,സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനായ സാഗരന്‍ എന്നയാളെ വിളിച്ച് കൊണ്ടുവന്ന് വാതില്‍ ചവിട്ടിപൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടത്.

മരട് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഫോറന്‍സിക് വിഭാഗത്തെ വിളിച്ചു വരുത്തി പരിശോധന നടത്തി.
കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്നും കൊലപാതക ശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്ന് പോലീസ് പറഞ്ഞു.

പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നൊ രണ്ടൊ മാര്‍ക്കിന്റെ കുറവുണ്ടായതിന് പിതാവ് ശാസിച്ചതായും അറിയുന്നു.സംഭവ സമയത്ത് വീട്ടില്‍ പിതാവും,മൂത്ത സഹോദരിയും മാത്രമെ ഉണ്ടായിരുന്നുള്ളു. മാതാവ്
ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ
വെള്ളിയാഴ്ച 18-ാം പിറന്നാള്‍ ആഘോഷത്തിന് കൂട്ടുകാരെ ക്ഷണിച്ച് വരുത്തി ആഘോഷിച്ചരുന്നു.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.