സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വർണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. കഴിഞ്ഞ വർഷം ജൂൺ പത്തിനാണ് 34,720 നിലവാരത്തിൽ സ്വർണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു.

ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലയിലുണ്ടായ ഇടിവ് 7000 രൂപയാണ്. കൊറോണ വ്യാപനത്തെതുടർന്ന് ലോകരാജ്യങ്ങൾ പ്രതിസന്ധിനേരിട്ടതാണ് സ്വർണത്തിന് ഡിമാൻഡ് കൂട്ടിയത്. രാജ്യത്ത് ഇറക്കുമതി തീരുവകുറച്ചതും സ്വർണവിലയെ സ്വാധിനിച്ചു.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 1,800 ഡോളറിന് താഴെയെത്തി. 0.2ശതമാനം ഇടിഞ്ഞ് 1,795.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ നാലാം ദിവസവും വിലയിൽ ഇടിവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,857 രൂപയായാണ് വിലകുറഞ്ഞത്