സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ ഒന്നു മുതൽ പുതിയ ശമ്പളം; ശമ്പള കമ്മീഷൻ റിപ്പോർട്ടിന് അംഗീകാരം

തിരുവനന്തപുരം: ശമ്പള കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഏപ്രിൽ ഒന്ന് മുതൽ പുതിയ ശമ്പളം നൽകാൻ സർക്കാർ തീരുമാനം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ മന്ത്രിസഭ ഉദ്യോഗസ്ഥതല സമിതിയെ ചുമതലപ്പെടുത്തി. ധനകാര്യ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതി എത്രയും വേഗം റിപ്പോർട്ട് സമർ‍പ്പിക്കാൻ നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ശമ്പളപരിഷ്ക്കരണത്തിൻ്റെ ഉത്തരവിറക്കാനാണ് സർക്കാർ നീക്കം. ഈ സാഹചര്യത്തിലാണ് വേഗം റിപ്പോർട്ട് സമർ‍പ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത് . അടിസ്ഥാന ശമ്പളം 23,000 ഉം ഉയർന്ന ശമ്പളം ഒരു ലക്ഷത്തി അറുപത്തിയാറായിരുവുമാണ് ശമ്പള കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.

2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. ജീവനക്കാർക്ക് വാർഷികാടിസ്ഥാനത്തിൽ 700 രൂപ മുതൽ 3400 രൂപ വരെ ഇൻക്രിമെൻ്റ് അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.

സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ജീവനക്കാരുടെ എച്ച്ആർഎ വർധിപ്പിക്കുന്ന സാഹചര്യത്തിലാണിത്. വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നൽകാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ദത്തെടുക്കുന്നവർക്കും ഇനി മുതൽ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് അനുവദിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.

കേന്ദ്ര ശമ്പള പരിഷ്ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്ക്കണമെന്ന ശുപാർശയും ശമ്പള പരിഷ്കരണ കമ്മീഷൻ നൽകിയിട്ടുണ്ട്. സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. ധനവകുപ്പിൻ്റേയും മന്ത്രിസഭയുടേയും തീരുമാനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാവും ശമ്പളകമ്മീഷൻ്റെ ശുപാർശകൾ സർക്കാർ നടപ്പാക്കുക.