എം ശിവശങ്കർ ജയിൽ മോചിതനായി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിൽ മോചിതനായി. കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശിവശങ്കർ തിരുവനന്തപുരത്തേക്കാണ് പോയത്. ശിവശങ്കർ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. ജയിലിൽ കിടന്നപ്പോൾ വായിക്കാൻ കൊണ്ടുവന്ന പുസ്തകങ്ങളുമായാണ് അദ്ദേഹം പുറത്തിറങ്ങിയത്.

ഡോളർ കടത്തു കേസിൽ ഇന്ന് ജാമ്യം ലഭിച്ചതോടെയാണ് 98 ദിവസത്തെ ജയിൽവാസത്തിന് ശേഷം ശിവശങ്കർ മോചിതനായത്. ഡോളർ കടത്തിയ കേസിൽ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സ്വർണക്കടത്ത് , കള്ളപ്പണക്കേസുകളിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.

കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷം രൂപ ബോണ്ടും രണ്ടുപേരുടെ ജാമ്യത്തിലുമാണ് ശിവശങ്കർ മോചിതനായത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ഡോളർ കടത്തുമായി യാതൊരു പങ്കില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശം ഉള്ളതെന്നും ശിവശങ്കര്‍ കോടതിയിൽ വാദിച്ചു.

സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. 2020 ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.