ലോകറെക്കോർഡിട്ട് “വികസന “പൈപ്പ് പൊട്ടലിൽ ആലപ്പുഴ കുടിവെള്ള പദ്ധതി; 55-ാം തവണയും പൈപ്പ് പൊട്ടി കുടിവെള്ളവിതരണം മുടങ്ങി

ആലപ്പുഴ: വികസന പൈപ്പ് പൊട്ടലിൻ്റെ ആലപ്പുഴ മോഡൽ കുതിപ്പ്. ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ വീണ്ടും പൈപ്പ് പൊട്ടി ലോകറെക്കാഡിട്ട് കുതിക്കുമ്പോൾ ജനങ്ങൾക്ക് കുടിവെള്ള വിതരണം മുടങ്ങി. അമ്പലപ്പുഴ-എടത്വ റോഡിൽ കേളമംഗലം പാലത്തിന് ചേർന്നുള്ള ഭാഗത്താണ് ഇന്നലെ രാത്രി 8.30 ന് പൈപ്പ് പൊട്ടിയത്. മൂന്നര വർഷത്തിനിടെ ഇത് 55-ാമത്തെ തവണയാണ് പൈപ്പ് പൊട്ടുന്നത്.

പൈപ്പ് പൊട്ടിയപ്പോൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിന് ഇരുവശങ്ങളിലുമുള്ള കടയിലേക്ക് റോഡിനടിയിലുള്ള മണ്ണും ഗ്രാവലും കയറി. റോഡിന്റെ വടക്ക് വശത്തെ മുല്ലശ്ശേരിൽ സുധാകരന്റെ പലചരക്ക് കടയിൽ വെള്ളവും മണ്ണും കയറി പഞ്ചസാര ഉൾപെടെ നിരവധി സാധനങ്ങൾ നശിച്ചു. കട അടച്ച സമയമായതിനാൽ കൂടുതൽ നാശനഷ്ടം ഉണ്ടായില്ല.

റോഡിന്റെ തെക്ക് വശത്തേ ചെന്താമരാക്ഷന്റെ ഉടമസ്ഥയിലുള്ള ക്വാളിറ്റി ഹോളോബ്രിക്‌സ് കടയിൽ മണ്ണ് കയറി ഇഷ്ടിക ഉൾപെടെ മണ്ണിനടിയിലായിട്ടുണ്ട്. റോഡിന്റെ മധ്യഭാഗം പൂർണ്ണമായും ഇടിഞ്ഞ് താന്നിരിക്കുകയാണ്. ഇവിടെ പൊളിച്ച് പണിതാൽ മാത്രമേ റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ സാധിക്കുകയുള്ളു. രാത്രിയിൽ പൊലിസും ഫയർഫോഴ്‌സും ചേർന്നാണ് ഇവിടെ ഗതാഗതം നീയന്ത്രിക്കുന്നത്. പൊട്ടിയ സ്ഥലത്ത് ബാരികേഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്.

അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ആലപ്പുഴയിൽ നിന്നും തകഴി കടവ് വരെയും തിരുവല്ലയിൽ നിന്നും പച്ചവരെയും മാത്രമേ നിലവിൽ കെഎസ് ആർടിസി സർവീസ് നടത്തുകയുള്ളൂവെന്ന് അറിയിച്ചു.