കൊച്ചി: എറണാകുളത്ത് ഒരു വനിതയ്ക്ക് ജയസാധ്യതയുളള സീറ്റ് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർഥി നിർണയം ജയസാധ്യത നോക്കിയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാൽപ്പതംഗ തെരഞ്ഞെടുപ്പ് സമിതിയിൽ ഉൾപ്പെട്ടതിനു പിന്നാലെയാണ് കെവി തോമസിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ല. സ്ഥാനാർഥി നിർണയം ജയസാധ്യത നോക്കിയാകണം. എല്ലാകാര്യത്തിലും താൻ സന്തോഷവാനാണെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതിയിൽ തന്നെ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
മത്സര രംഗത്ത് താനുണ്ടാകുമോ എന്നറിയില്ല, അതേക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. മൽസരിക്കുന്നതിന് പ്രായമാണ് മാനദണ്ഡമെങ്കിൽ അതിന് കൃത്യമായ മാനദണ്ഡം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെവി തോമസ് മകളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം തള്ളിക്കളഞ്ഞു.