അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകും; ഇൻഷുറൻസിൽ നിശ്ചിത ശതമാനം മാറ്റിവെക്കും

തിരുവനന്തപുരം: അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാൻ വാഹന ഇൻഷുറൻസിൽനിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഇതിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമുണ്ട്. ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാൻ തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന വരുത്തും.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സ നൽകാൻ എല്ലാ വാഹന ഇൻഷുറൻസ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെക്കും. അധികപ്രീമിയം ഈടാക്കാൻ കമ്പനികൾക്ക് അനുമതി നൽകും. മുഴുവൻ പോളിസികളിൽനിന്നും ഈടാക്കുന്നതിനാൽ വാഹന ഉടമകളെ സംബന്ധിച്ച് ഇതു ഭാരമാകില്ലെന്നാണ് വിലയിരുത്തൽ.

ദേശീയപാതാവിഭാഗം വിവിധ സേവനങ്ങൾക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തിൽ സ്വരൂപിക്കുന്ന തുകയിൽനിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നൽകുക. ആശുപത്രികളിൽ ചെലവാകുന്ന തുക സംസ്ഥാനസർക്കാരുകളുടെ സഹായത്തോടെ നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. കാഷ്ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ സൗജന്യത്തിന് അർഹതയുണ്ട്. ആശുപത്രികൾ ചികിത്സ നിഷേധിക്കാൻ പാടില്ല. ചികിത്സ നൽകുന്ന ആശുപത്രികൾക്ക് പിന്നീട് സർക്കാർ തുക നൽകും. 2019-ലെ കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയാണ് ഇത്തരം വ്യവസ്ഥകൾ ഉൾക്കൊള്ളിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകിയത്.

ആദ്യ മണിക്കൂറുകൾ നിർണായകം

പരിക്കേറ്റ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. കൃത്യമായ വൈദ്യപരിചരണം ലഭിച്ചാൽ ജീവൻ രക്ഷിക്കാനാകും. ഉത്തരവാദപ്പെട്ടവർ എത്തുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പതിവ് ചില ആശുപത്രികളിലുണ്ട്. ഇതൊഴിവാക്കാനാണ് സൗജന്യചികിത്സ നിർബന്ധമാക്കുന്നത്. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തതാണ് മറ്റൊരു തടസ്സം. ഒട്ടേറെയാളുകൾക്ക് ഇതുകാരണം ഇൻഷുറൻസ് ആനുകൂല്യം നഷ്ടമാകുന്നുണ്ട്. 2019-ൽ രാജ്യത്ത് ആകെയുണ്ടായ അപകടമരണങ്ങളിൽ 19.4 ശതമാനവും അജ്ഞാതവാഹനങ്ങളുണ്ടാക്കിയതാണ്. 2018-ൽ ഇത് 18.9 ആയിരുന്നു.