മഞ്ചേശ്വരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. കാസർകോട് കുമ്പളയിൽ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങൾ സന്ദർശിച്ച ശേഷമാണ് യാത്ര.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തിരക്കുകളിലേക്ക് സംസ്ഥാനം കടക്കുന്നതിന് മുന്നോടിയായുള്ള ആദ്യ യാത്രയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്ര. 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22 ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
യാത്രയ്ക്ക് മുൻപായി ജില്ലയിലെ പ്രധാന ആരാധനാലയങ്ങളിൽ ചെന്നിത്തല സന്ദർശനം നടത്തി. തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിലും പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ചിലും എടനീർ മഠത്തിലും എത്തിയ ശേഷം പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി.
ഇന്നലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് രമേശ് ചെന്നിത്തല കാസർകോട്ടെത്തിയത്. എന്നാൽ കൊല്ലുരിൽ വച്ച് സോളാർ കേസിലെ പരാതിക്കാരി തന്നെ കണ്ടു എന്ന ആരോപണം ചെന്നിത്തല നിഷേധിച്ചു.