വീടിന് മുന്നിലൂടെ നടന്നു പോകവെ രാഹുൽ ഗാന്ധിയെ ആയിശുമ്മ ചായകുടിക്കാൻ വിളിച്ചു; തിരികെ വന്ന് ആയിശുമ്മയെ പെട്ടിയപ്പം കഴിപ്പിച്ച് രാഹുൽ; അദ്ഭുതപ്പെട്ട് വീട്ടുകാർ

കൽപ്പറ്റ: രണ്ട് ദിവസത്തെ മണ്ഡല പര്യടനം. പൊതുയോഗങ്ങൾ, ചർച്ചകൾ. പക്ഷെ ആയിശുമ്മ സ്നേഹത്തോടെ വിളിച്ചപ്പോൾ ആ വിളി തിരസ്ക്കരിക്കാൻ രാഹുൽ ഗാന്ധി എം.പിക്കായില്ല. തന്‍റെ മകളുടെ വീടിന് മുമ്പിലൂടെ നടന്നു പോവുകയായിരുന്ന രാഹുൽ ഗാന്ധിയെ സംശയത്തോടെ ആയിശുമ്മ ചായകുടിക്കാൻ വിളിക്കുകയായിരുന്നു.

‘ചായ വെച്ചു കൊള്ളൂ ഞാൻ തിരികെ വരുമ്പോൾ കയറാം’ എന്ന് കേട്ട് ആയിശുമ്മക്കൊപ്പം വീട്ടുകാരും അദ്ഭുതപ്പെട്ടു. ബഡ്ക്കൽ മുസ്ലിം ജമാഅത്ത് സംഭാവന ചെയ്ത വയനാട്ടിലെ കൂളിവയലിലെ ഭൂമിയിൽ ഇൻകാസ് ഖത്തർ ചാപ്റ്റർ നിർമ്മിച്ച 12 വീടുകൾ എല്ലാം നടന്നു കണ്ട രാഹുൽ ആയിശുമ്മയെ മറന്നില്ല.

രാഹുൽ വാക്ക് പാലിച്ചു. തിരിച്ചു വരുമ്പോൾ മമ്പാടൻ സൗദക്ക് ലഭിച്ച വീട്ടിൽ കയറി. ചായ കഴിച്ചു. മമ്പാടൻ ആയിശുമ്മയോട് ഉമ്മയോട് ഏറെ നേരം സംസാരിച്ചു. ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു.

തനിക്ക് വീട്ടുകാർ സ്നേഹത്തോടെ നൽകിയ വയനാടൻ പെട്ടിയപ്പം ആയിശുമ്മയെക്കൊണ്ടും സ്നേഹത്തോടെ കഴിപ്പിച്ചതിന് ശേഷമാണ് രാഹുൽഗാന്ധി വീട്ടിൽ നിന്നിറങ്ങിയത്.