പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ പിഎസ് സി പരീക്ഷ എഴുതി കൊറോണ ബാധിതയായ വനിതാ ഡോക്ടർ

കോഴിക്കോട്: പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ഇരുന്ന് പിഎസ് സി പരീക്ഷ എഴുതി കൊറോണ ബാധിച്ച വനിതാ ഡോക്ടര്‍. കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയും പാലാഴി പാല നമ്പിടിപറമ്പത്ത് എൻ. അനിരുദ്ധന്റെ മകളുമായ അഞ്ജുഷയാണ് ആംബുലൻസിൽ ഇരുന്ന് എഴുതിയത്.

കഴിഞ്ഞ ദിവസം പിഎസ് സി നടത്തിയ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള ഒബ്ജക്ടീവ്
ടൈപ്പ് എഴുത്തുപരീക്ഷയാണ് അഞ്ജുഷ ആംബുലൻസിൽ പിപിഇ കിറ്റ് ഉൾപ്പെടെ ധരിച്ച് എഴുതിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ ഡ്യൂട്ടി ചെയ്തിരുന്ന അഞ്ജുഷയ്ക്ക് ജനുവരി 17-നാണ് കൊറോണ സ്ഥിരീകരിക്കുന്നത്.

പിഎസ് സി പരീക്ഷാകേന്ദ്രമായ കിണാശ്ശേരി ജിവിഎച്ച്എസ്എസ് കോമ്പൗണ്ടിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അഞ്ജുഷക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയത്. രാവിലെ 7.30 മുതൽ 9.15-വരെയായിരുന്നു പരീക്ഷ. മെഡിക്കൽ കോളേജിലെ ഡോക്ടർ അജുകൃഷ്ണൻ്റെ ഭാര്യയാണ് അഞ്ജുഷ.