കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം ; തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്

കൊച്ചി: കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് വിട്ട് വന്നാൽ നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല.

തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എൻ മോഹനൻ പ്രതികരിച്ചു. കോൺഗ്രസ് വിട്ടുവന്നാൽ എറണാകുളം, കൊച്ചി മണ്ഡലങ്ങളിൽ തങ്ങൾക്ക് സാധ്യതയേറുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. എന്നാൽ കെവി തോമസിനെ മൽസരിപ്പിക്കുന്ന കാര്യത്തിൽ സിപിഎമ്മിലും രണ്ടഭിപ്രായമുണ്ട്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ അതൃപ്തിയിലായിരുന്ന കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും സീറ്റ് ചർച്ച സജീവമാക്കിയത്. കെപിസിസിയും ഹൈക്കമാന്റും കാര്യമായ പിന്തുണ നൽകാത്തതും എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പുമാണ് സ്ഥാനാർത്ഥിത്വത്തിന് തടസ്സമാകുന്നത്.

1984 മുതല്‍ എംപിയും എംഎല്‍എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായി പല ചുമതലകൾ വഹിച്ച കെവി തോമസിന് അവസരം കൊടുക്കുന്നതിനോട് പല നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റർ പ്രചാരണം അടക്കം ആരംഭിച്ചതിന് ശേഷമാണ് എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടതും യുവ നേതാവായ ഹൈബി ഈഡൻ സ്ഥാനാർത്ഥിയാകുന്നതും.

സംഭവം വിവാദമായതോടെ ഹൈക്കമാൻഡ് ഇടപെട്ടാണ് കെവി തോമസിനെ തണുപ്പിച്ചത്. പക്ഷേ വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നൽകിയില്ലെന്നാണ് തോമസിൻ്റെ പരാതി.ഈ പശ്ചാതലത്തിലാണ് വരുന്ന ശനിയാഴ്ച രാവിലെ 11 ന് കെ വി തോമസ് കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതൃത്വത്തിനെതിരായ തന്‍റെ ഇഷ്ടക്കേടും പരസ്യനിലപാടും അന്നേ ദിവസം പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെവി തോമസിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുളള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.