അഭയക്കേസ് ; ഫാ. തോമസ് കോട്ടൂര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു ഫാ. തോമസ് എം കോട്ടൂര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീല്‍ കോടതി പിന്നീട് പരിഗണിക്കും.

അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കുറ്റക്കാരാണെന്ന വിധിച്ചതിനെതിരെയാണ് അപ്പീല്‍.

കേസിന്റെ വിചരണയടക്കമുള്ള നടപടികള്‍ നീതി പൂര്‍വമായിരുന്നില്ലെന്നാണ് അപ്പീലില്‍ ആരോപിക്കുന്നുത്. കേസിലെ 49 ആം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ ഫാ. തോമസ് എം കോട്ടൂര്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 23 നാണ് അഭയ കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തം തടവിനും അഞ്ചു ലക്ഷം രൂപ വീതം പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചത്.