നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസമുണ്ടായേക്കും

തിരുവനന്തപുരം: മാർച്ച് – ഏപ്രിൽ മാസങ്ങളിൽ കാലാവധി തികയ്ക്കുന്ന കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മാസം ഉണ്ടായേക്കുമെന്ന് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക സംഘം കേരളം സന്ദർശിച്ചതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

നിലവിൽ പശ്ചിമ ബംഗാളിൽ സന്ദർശനം നടത്തുന്ന സംഘം ജനുവരി അവസാനത്തോടെയാകും കേരളം സന്ദർശിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടപ്പിലാക്കാനാണ് സാധ്യത. ഏപ്രിൽ 30-നകം നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന തരത്തിൽ ഫെബ്രുവരി പകുതിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അന്നുമുതൽ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികളുമായി രാഷ്ട്രീയ പാർട്ടികൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരം ഉണ്ടാകും. ആശങ്കകളും ആക്ഷേപങ്ങളും അപ്പോൾ അറിയിക്കാവുന്നതാണ്.

നേരത്തെ ജനുവരി 20, 21 തിയതികളിലായി കേന്ദ്രസംഘം എത്തുമെന്നായിരുന്നു അറിയിച്ചത്. പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനാൽ കേരളത്തിലേക്കുള്ള വരവ് നീട്ടിവെക്കുകയായിരുന്നു.