കെഎസ്ആർടിസിയില്‍ ഭിന്നത രൂക്ഷം; പ്രത്യേക കമ്പനി രൂപീകരണം; എംഡിയും യൂണിയനുകളുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസിയില്‍ എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനല്‍കുമ്പോള്‍ എഐടിയുസിയോ പ്രതിപക്ഷ സംഘടനകളോ അനുകൂലിക്കുന്നില്ല. എംഡിക്കെതിരെ ഐഎൻടിയുസി സംസ്ഥാന വ്യാപകമായി ഇന്ന് നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു.

പ്രത്യേക കമ്പനി രൂപീകരിക്കാതെ കിഫ്ബിയുടെ സഹായം കിട്ടില്ല. അതുകൊണ്ടുതന്നെ ആരൊക്കെ എതിര്‍ത്താലും കമ്പനി രൂപീകരിച്ചേ പറ്റു. കെഎസ്ആർടിസിയിലെ അവസ്ഥ തുറന്നുപറഞ്ഞതോടെ എംഡിയും യൂണിയന്‍ നേതാക്കളും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാണ്. എങ്കിലും അവരെ അനുനയിപ്പിച്ച് മുന്നോട്ടുപോകാനാണ് ബിജു പ്രഭാകറിന്റ തീരുമാനം.

പുതിയതായി രൂപീകരിക്കുന്ന കമ്പനി പൂര്‍ണമായും കെഎസ്ആർടിസിയുടെ കീഴിലായിരിക്കുമെന്നും പത്തുവര്‍ഷം കഴിഞ്ഞാല്‍ കമ്പനി പിരിച്ചുവിടുമെന്നും ബോധ്യപ്പെടുത്താനായിരിക്കും ശ്രമം. സ്വിഫ്റ്റ് കമ്പനി രൂപീകരണം സര്‍ക്കാരിന്റ നയത്തിന്റ ഭാഗമായതിനാല്‍ സിഐടിയുവിന് അംഗീകരിച്ചേ പറ്റു. പ്രതിപക്ഷ യൂണിയനുകളുടെ നിലപാട് അതല്ല.

കമ്പനി രൂപീകരണത്തോട് എഐടിയുസിക്ക് വിയോജിപ്പുണ്ടെങ്കിലും എത്രത്തോളം ഫലം കാണുമെന്ന സംശയം ഉണ്ട്. കെഎസ്ആർടിസിയുടെ സ്ഥലങ്ങള്‍ ദീര്‍ഘകാല പാട്ടത്തിന് നല്‍കുന്ന കാര്യത്തിലും യൂണിയനുകളെ അനുനയിപ്പിക്കാനായിരിക്കും ശ്രമം. അഴിമതിക്കാരെന്ന് ഉദ്ദേശിച്ചത് ഒരു ചെറിയ വിഭാഗം ജീവനക്കാരെ മാത്രമാണന്ന് ബിജു പ്രഭാകര്‍ തിരുത്തിയതോടെയാണ് എംഡിക്കെതിരെ ഐഎൻടിയുസി സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചത്.