ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ്റോയ്സ് കാർ സ്വന്തമാക്കാൻ ബോബി ചെമ്മണ്ണൂർ

തൃശ്ശൂർ: ബോബി ചെമ്മണ്ണൂരിൻ്റ പുതിയ തീരുമാനം. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ റോൾസ്റോയ്സ് സ്വന്തമാക്കും. ട്രംപ് ഉപയോഗിച്ചിരുന്ന കാർ ലേലത്തിന്വയ്ക്കുന്നതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതറിഞ്ഞ ബോബി ചെമ്മണ്ണൂർ ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ഭാഗ്യമുണ്ടെങ്കിൽ കാർ കേരളത്തിന് സ്വന്തമാകുമെന്നും ബോബി പറഞ്ഞു.

ട്രപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ കറുത്ത റോൾസ് റോയ്സ് ഫാന്‍റം ആണ് അമേരിക്കൻ ലേല കമ്പനി ലേലത്തിന്വച്ചിരിക്കുന്നത്. മെക്കം ഓക്ഷൻസ് എന്ന ലേല കമ്പനിയുടെ വെബ്സൈറ്റിൽ വാഹനം പ്രദർശിപ്പിച്ചിട്ടുണ്ട്. ആഡംബര വാഹനത്തിന്‍റെ വിൽപ്പനയ്ക്കായി കണക്കാക്കിയിരിക്കുന്ന വില 300,000 മുതൽ 400,000 (ഏകദേശം 2.2 – 2.9 കോടി രൂപ) ഡോളറാണ്.

റോൾസിന്‍റെ ഏറ്റവും വിലകൂടിയ മോഡലുകളിലൊന്നാണ് ഫാന്‍റം. 56,700 മൈൽ (91,249 കിലോമീറ്റർ) വാഹനം ഓടിയിട്ടുണ്ട്. 2010ൽ റോൾസ് നിർമിച്ച 537 വാഹനങ്ങളിൽ ഒന്നാണീ ഫാന്‍റം.

ട്രംപ് അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്‍റാകുന്നതിന് മുമ്പ് തന്നെ വാഹനം വിറ്റിരുന്നു. വാഹനത്തിന്‍റെ ഇപ്പോഴത്തെ ഉടമയാരെന്ന് ലേല കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 6.75 ലിറ്റർ വി -12 എഞ്ചിനാണ് ഫാന്‍റത്തിന്. 453 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പവർ സ്റ്റിയറിംഗ്, പവർ ഡിസ്ക് ബ്രേക്കുകൾ, ഏഴ് സ്പോക് അലോയ് വീലുകൾ എന്നിവ വാഹനത്തിനുണ്ട്.