വസന്ത ഭൂമി വില കൊടുത്ത് വാങ്ങിയത്‌ ; ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റ്; രാജന്‍ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാര്‍, റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റ് മരിച്ച രാജന്‍ നെയ്യാറ്റിന്‍കരയിലെ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാര്‍. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണ് തഹസില്‍ദാറിന്‍റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. വസന്ത, സുഗന്ധി എന്നയാളില്‍ നിന്നും ഭൂമി വില കൊടുത്ത് വാങ്ങിയതാണ്. ഭൂമിയുടെ വില്‍പന സാധുവാണോയെന്നത് സര്‍ക്കാര്‍ പരിശോധിക്കണം.

ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്‍റെ അയൽവാസി വസന്ത ഉന്നയിച്ചിരുന്ന വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവാകാശത്തെക്കുറിച്ച് കളകട്ർ നെയ്യാറ്റിൻകര തഹസിൽദാരോട് റിപ്പോർട്ട് തേടിയത്.

വസന്തയുടെ ഹ‍ർജിയില്‍ രാജൻ ഈ മാസം 22ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയിൽ നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിൻകര എസ്ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെൻറഭൂമിയിൽ ഷെഡ് കെട്ടിതാമസിക്കുന്ന രാജൻ ഭാര്യയൊമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് ഭീഷണിമുഴക്കുകയായിരുന്നു.