മലങ്കരസഭാ തർക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് യാക്കോബായ സഭ

കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചാൽ ബിജെപിക്കൊപ്പം നിക്കുമെന്ന് വ്യക്തമാക്കി യാക്കോബായ സഭ.
സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് യാക്കാബോയ സഭയുടെ നിലപാട്.

കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചത് തങ്ങൾ വലിയ അനുഗ്രഹമായി കരുതുകയാണ്. എന്നാൽ തങ്ങളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയ ശേഷം പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും യാക്കോബായ സഭാ സമരസമിതി കൺവീനർ അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.

ഈ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഒരു പ്രതീക്ഷ സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. കാര്യശേഷിയുള്ള ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോൾ തങ്ങൾ പ്രതീക്ഷ അർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിട്ടാണ് കഴിഞ്ഞ കാലങ്ങളിൽ കേന്ദ്ര സർക്കാർ നിലപാടെടുത്തിട്ടുള്ളത്. എന്നാൽ ആ നിലപാടിൽ നിന്ന് ഇപ്പോൾ വ്യത്യാസം വന്നിരിക്കുന്നു എന്ന തോന്നൽ വിശ്വാസികൾക്കിടയിൽ വന്നിട്ടുണ്ട്. സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി.

‘സംസ്ഥാന സർക്കാർ തങ്ങൾക്കനുകൂലമായി സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നത് വലിയ ആർജ്ജവമാണ് കാണിച്ചത്. ഞങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീർച്ചയായും തിരിച്ച് സഹായിച്ചിരിക്കും. കേന്ദ്രമാണ് ഇടപെടൽ നടത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്കിൽ കൊടിയുടെ നിറം നോക്കാതെ അവരെ സഹായിച്ചിരിക്കുമെന്നും മെത്രാപ്പോലിത്ത പറഞ്ഞു.