മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്; സിബിഐ, ഇന്റര്‍പോള്‍ സഹകരണം തേടും

തിരുവനന്തപുരം: മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കും.

തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍പോള്‍, സിബിഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം നടത്തുക.

മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വായ്പ എടുത്തവരില്‍ ചിലര്‍ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.