പക്ഷിപ്പനി; കോട്ടയം, ആലപ്പുഴ ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം വരുന്നു

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാവും കേന്ദ്ര സംഘം സന്ദർശനം നടത്തുക. അതേസമയം, പക്ഷിപ്പനി പ്രതിരോധ നടപടികൾ വിലയിരുത്താനും തുടർനടപടികൾ ചർച്ച ചെയ്യാനുമായി വനംവകുപ്പ് മന്ത്രി കെ.രാജുവിൻ്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു.

കേരളത്തിൽ നിന്നും പക്ഷികളെ കൊണ്ടു വരുന്നതിന് കർണാടകയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം കൂടാതെ രാജ്യത്തെ പല സ്ഥലങ്ങളിലും പക്ഷിപ്പനി പടരുകയാണ്.

കേരളത്തിനു പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മധ്യപ്രദേശിൽ 400റോളം കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോഴിയിറച്ചിയും മുട്ടയും വിൽക്കുന്നത് 15 ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.

ഹിമാചൽ പ്രദേശിലെ ആയിരത്തിലധികം ദേശാടന പക്ഷികളും പക്ഷിപ്പനി ബാധിച്ചു ചത്തു. രാജസ്ഥാനിലും ചത്ത കാക്കകളിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രാജസ്ഥാനിലേക്ക് മധ്യപ്രദേശിൽ നിന്നുമുള്ള കോഴികളെ കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തി.

അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കണക്കിലെടുത്ത് പഞ്ചാബിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ.