അനിൽ പനച്ചൂരാന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുടുംബാംഗങ്ങൾ: പോലീസ് കേസെടുത്തു

തിരുവനന്തപുരം: കാര്യമായ അസുഖങ്ങൾ ഒന്നുമില്ലാതിരുന്ന കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

കൊറോണ ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കായംകുളം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബന്ധുക്കള്‍ ഇന്ന് (തിങ്കളാഴ്ച) രാവിലെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് പൊലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെടുമെന്നറിയുന്നു.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അനിൽ പനച്ചൂരാൻ മരിച്ചത്. രാവിലെ വീട്ടിൽനിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറിൽപോകുമ്പോൾ ബോധരഹിതനായി. തുടർന്നു മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. പിന്നീടാണ് സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ രാത്രി ഏഴരയോടെ എത്തിച്ചത്. രാത്രി എട്ടുമണിയോടെ മരിക്കുകയായിരുന്നു.

പെട്ടെന്നുള്ള മരണത്തിൽ ബന്ധുക്കൾ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോൾ കിംസ് ആശുപത്രി അധികൃതരാണ് പോസ്റ്റുമോർട്ടത്തിന് നിർദേശിച്ചത്. കൊറോണ ബാധിച്ചതായി കഴിഞ്ഞ ദിവസം രാവിലെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിക്കുന്ന സമയം തീരുമാനിക്കും.