പള്ളി തർക്കത്തിലെ പ്രധാനമന്ത്രിയുടെ ഇടപെടൽ; രാഷ്ട്രീയ ലക്ഷ്യം കാണുമെന്ന് ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയതിനു പിന്നില്‍ രാഷട്രീയ കാരണങ്ങളുണ്ടാവാമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസ്. ‘കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ ഒത്തിരി വിഷയങ്ങളുണ്ട്.

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം, ഭാരതത്തെ മൊത്തം എടുക്കുമ്പോള്‍ അത്ര വലിയ ഒരു വിഷയമാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. മറ്റെന്തൊക്കെയോ താല്‍പര്യങ്ങള്‍ ആ വിഷയത്തില്‍ ഉണ്ടാവുമെന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞു.

രാജ്യത്ത് കർഷകരുടെ വലിയ പ്രക്ഷോഭം നടക്കുന്നു. പൗരത്വ ഭേദഗതിയുടെ വിഷയം ഇതുവരെ തീര്‍ന്നിട്ടില്ല. ഇതു കൂടാതെ ഇതിനേക്കാള്‍ വലിയ ഒരു പ്രതിസന്ധിയാണ് കൊറോണ വകഭേദം വ്യാപിക്കാന്‍ ശ്രമിക്കുന്ന സമയം.

ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ മുഴുവന്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഒരു വ്യക്തി ചെറിയ ഒരു വിഷയത്തിന് ഇത്രയും സമയം ചെലവഴിച്ചു എന്നതില്‍ തീര്‍ച്ചയായിട്ടും നേരത്തെ പറഞ്ഞ കാരണമായിരിക്കാം എന്നു തോന്നുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.