രാജന്റെ കുടുംബത്തിനെതിരായ പരാതിയുമായി മുന്നോട്ട് തന്നെ; വാക്കുമാറ്റി പരാതിക്കാരി വസന്ത

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ, കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിൽ നിന്ന് പരാതിക്കാരി പിൻവാങ്ങി. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവർക്ക് ഭൂമി നൽകില്ലെന്നും ഭൂമി മറ്റാർക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും പോലീസ് കസ്റ്റഡിയിലെടുക്കും മുമ്പ് വസന്ത പറഞ്ഞു.

ദമ്പതികൾ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രാജന്‍റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ പരാതിക്കാരി പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്‍റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നുമാണ് ഇവർ പ്രതികരിച്ചത്. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും വസന്ത വാക്കാല്‍ പറഞ്ഞത്.

രാജന്റെ മക്കൾക്ക് വീടും സ്ഥലവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നേരത്തെ യൂത്ത് കോൺഗ്രസും വീടും സ്ഥലവും വാഗ്ദാനം ചെയ്തു. പിന്നാലെ ഡിവൈഎഫ്ഐ പഠന ചെലവും ഏറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്.

ദമ്പതികൾ മരിച്ച സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. റൂറൽ എസ്‍പിയാണ് അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ, ദമ്പതികളോട് പൊലീസ് മോശമായി പെരുമാറിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.