രാജനെ അടക്കിയതിന് സമീപം അമ്പിളിയെയും സംസ്കരിച്ചു; പൊലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് കളക്ടറുടെ ഉറപ്പ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളിൽ രാജനെ സംസ്ക്കരിച്ചതിന് സമീപം അമ്പിളിയുടെ മൃതദേഹവും സംസ്കരിച്ചു. അമ്മയെ അച്ഛന് സമീപം അടക്കണമെന്ന് മക്കള്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിലായിരുന്നു അമ്പിളി സംസ്ക്കാരം നടത്തിയത്.

നേരത്തേ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി എടുക്കുമെന്ന് കളക്ടര്‍ ഉറപ്പ് നൽകിയിരുന്നു. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കള്‍ പറഞ്ഞു.

നേരത്തേ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞു. വീടിന് നൂറ് മീറ്റർ ദൂരെ വെച്ചാണ് ആംബുലൻസ് തടഞ്ഞത്. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. ആവശ്യം അംഗീകരിക്കുന്നതു വരെ മൃതദേഹം സംസ്കരിക്കാനാവില്ലെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയും സംഘവും സ്ഥലത്തെത്തി. നാട്ടുകാരുമായി സമവായചർച്ചകൾ നടത്തി. ഇതിന് പിന്നാലെയാണ് കളക്ടര്‍ സംഭവത്തില്‍ ഇടപെട്ടത്. ഇതിനിടെ രാജനെതിരെ പരാതി നൽകിയ വസന്തയെ പൊലീസ്. മറ്റൊരിടത്തേക്ക് മാറ്റി.

രാജൻ ഭൂമി കയ്യേറിയെന്ന അയൽവാസിയായ വസന്തയുടെ ഹ‍ർജിയിൽ ഈ മാസം 22ന് ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവ്. രാജനെ ഒഴിപ്പിക്കാൻ പൊലീസും കോടതി ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. രാജൻ ഭാര്യയുമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ പൊലീസ് കൈതട്ടിമാറ്റിയതോടെയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജനും ഭാര്യ അമ്പിളിയും ഇന്നലെയാണ് മരിച്ചത്. രാജന്‍റെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു.