ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി

ന്യൂഡെൽഹി: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പുകളിൽ മൽസരിക്കില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെഹബൂബ മുഫ്തി സുപ്രധാനകാര്യം വ്യക്തമാക്കിയത്. ജമ്മുകശ്മീർ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണെന്നും അവർ പറഞ്ഞു.

ഒരു ചെകുത്താനുമായിട്ടാണ് എൻ്റെ പിതാവ് സഖ്യത്തിലേർപ്പെട്ടത്. നരേന്ദ്രമോദിയുമായിട്ടല്ല താൻ സഖ്യത്തിലേർപ്പെട്ടത്. കശ്മീരിൻ്റെ നല്ല ഭാവിക്കായി ഇന്ത്യൻ പ്രധാനമന്ത്രിയുമായാണ് സഖ്യത്തിലേർപ്പെട്ടത്. എല്ലാം ആവശ്യങ്ങളും അവർ അംഗീകരിച്ചതായിരുന്നു. എന്നാൽ, സർക്കാർ വീണപ്പോൾ അവർ വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോയെന്നും മെഹ്ബൂബ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് ശേഷമാവും മുഖ്യമന്ത്രി പദത്തെ കുറിച്ചുള്ള ചർച്ചകൾ നടത്തുക. താൻ മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കില്ലെന്നും മെഹ്ബൂബ കൂട്ടിച്ചേർത്തു. ആർട്ടിക്ക്ൾ 370 പുനഃസ്ഥാപിക്കുന്നത് വരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഞങ്ങൾക്കിടയിൽ പല അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും നല്ല ലക്ഷ്യത്തെ മുൻ നിർത്തി ഒരുമിച്ച് നിൽക്കുകയാണെന്ന് ജമ്മുകശ്മീരിലെ രാഷ്ട്രീയപാർട്ടികളുടെ സഖ്യത്തെ കുറിച്ച് മെഹ്ബൂബ പറഞ്ഞു.

ജമ്മുകശ്മീരിലെ ഡിഡിസി തെരഞ്ഞെടുപ്പിൽ ഗുപ്കർ സഖ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 20 ജില്ലകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.