കർദ്ദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയ്ക്ക് എതിരായ വ്യാജ രേഖാകേസില്‍ കുറ്റപത്രം; മൂന്ന് വൈദികരടക്കം നാല് പ്രതികള്‍

കൊച്ചി: സീറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് എതിരായ വ്യാജ രേഖാ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൂന്ന് വൈദികരെയും കോന്തുരുത്തി സ്വദേശി വിദ്യാര്‍ത്ഥിയെയും പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം. ഫാദര്‍ ടോണി കല്ലൂക്കാരനാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഫാദര്‍ പോള്‍ തേലക്കാട്ട്, മൂന്നാം പ്രതി ഫാദര്‍ ബെന്നി മാരാംപറമ്പില്‍. വ്യാജ രേഖ ഉണ്ടാക്കിയ കോന്തുരുത്തി സ്വദേശി ആദിത്യനാണ് കേസിലെ നാലാം പ്രതി. ആദിത്യന്റെ സഹായി വിഷ്ണു റോയിയെ കേസിലെ മാപ്പു സാക്ഷിയാക്കി.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് വരുത്താന്‍ പ്രതികള്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ പ്രതികൾ കര്‍ദ്ദിനാളിനെ സ്ഥാനത്ത് നിന്ന് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഡാലോചനയില്‍ പങ്കാളിയത്.

2019 ഫെബ്രുവരി 18നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വൈദികര്‍ നേരത്തേ തന്നെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വരുത്തി തീര്‍ക്കുന്നതിനാണ് വ്യാജ ബാങ്ക് രേഖകള്‍ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കോന്തുരുത്തി സ്വദേശി ആദിത്യനാണ് കംപ്യൂട്ടര്‍ ഉപയോഗിച്ച് സ്വന്തമായി ബാങ്ക് രേഖകള്‍ നിര്‍മ്മിച്ചത്. ഇക്കാര്യത്തിൽ ബെംഗലുരുവിലെ സുഹൃത്ത് വിഷണു റോയിയുടെ സഹായവും ആദിത്യന് കിട്ടി.

അതിരൂപതയിലെ വൈദികരായ ഫാദര്‍ പോള്‍ തേലക്കാട്, ടോണി കല്ലൂക്കാരന്‍, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരണമാണ് ബാങ്ക് രേഖകള്‍ ഉണ്ടാക്കിയതെന്നാണ് ആദിത്യന്‍ നല്‍കിയ മൊഴി. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വ്യാജരേഖ ശരയായ രേഖയെന്ന രീതിയില്‍ അവതരിപ്പിക്കല്‍ അടക്കം നിരവധി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

2019 ജനുവരിയില്‍ നടന്ന സിറോ മലബാര്‍ സിനഡിലായിരുന്നു മുന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് കര്‍ദ്ദിനാളിനെതിരായ ബാങ്ക് രേഖകള്‍ ഹാജരാക്കിയത്. പരിശോധനയില്‍ ഈ ബാങ്കുകളില്‍ കര്‍ദ്ദിനാളിന് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് സിനഡ് നിര്‍ദ്ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കിയത്. മാർ ജേക്കബ് മനത്തോടത്തിനെതിരെയും കേസെടുത്തെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലാത്തതിനാല്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ വ്യാജരേഖാ കേസ് നിർണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ്.