വണ്ടൂരിലെ ബിജെപി ന്യൂനപക്ഷ സ്ഥാനാർഥിയ്ക്ക്‌ ലഭിച്ചത് വെറും 56 വോട്ടുകൾ

മലപ്പുറം: വണ്ടൂരിൽ ബിജെപിക്കായി മത്സരിച്ച ന്യൂനപക്ഷ സ്ഥാനാർഥി ടി.പി.സുൽഫത്ത് പരാജയപ്പെട്ടു. വണ്ടൂർ പഞ്ചായത്ത് ആറാം വാർഡിൽ മത്സരിച്ച സുൽഫത്തിന് വെറും 56 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇവിടെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സീനത്താണ് വിജയിച്ചത്. 961 വോട്ടുകൾ ലഭിച്ചു. രണ്ടാമതെത്തിയ എൽഡിഎഫ് സ്വതന്ത്ര അൻസ് രാജന് 650 വോട്ടുകളാണ് ലഭിച്ചത്.

മലപ്പുറം ജില്ലയിൽ ബിജെപിക്കായി ന്യൂനപക്ഷ സ്ഥാനാർഥി മത്സരിപ്പിക്കുന്നത് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. കടുത്ത മോദി ആരാധികയാണ് താനെന്നും സുൽഫത്ത് പ്രചാരണ വേളയിൽ അവകാശപ്പെടുകയുണ്ടായി. മുത്തലാഖ് അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ തീരുമാനങ്ങളെടുത്തതാണ് താൻ ബിജെപിയിലേക്കടുക്കാൻ കാരണമായതെന്നും മോദിയോട് ആരാധന തോന്നാണ് കാരണമായതെന്നും സുൽഫത്ത് പറയുകയുണ്ടായിരുന്നു.

വണ്ടൂരിൽ ആകെയുള്ള 15 വാർഡുകളിൽ എട്ട് സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിച്ചു. ഏഴ് സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചത്.