നാലു സെന്റ് ഭൂമി പോക്കുവരവു ചെയ്യാൻ ഒരു ലക്ഷം രൂപ കൈക്കൂലി; എളംകുളം വില്ലേജ് ഓഫിസർ സജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൊച്ചി : നാലു സെന്റ് ഭൂമി പോക്കുവരവു ചെയ്യാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിലായി. എളംകുളം വില്ലേജ് ഓഫിസർ സജേഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് ആറിനാണു സംഭവം. പരാതിക്കാരൻ നൽകിയ വിവരമനുസരിച്ചെത്തിയ വിജിലൻസ് സംഘം സജേഷിനെ പിടികൂടുകയായിരുന്നു.

വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ സിഐമാരായ ആർ.മധു, മനു, എസ്ഐമാരായ സണ്ണി, അൻസാർ, ജയപ്രകാശ്, മാർട്ടിൻ, സിപിഒ നിസാർ എന്നിവരടങ്ങിയ സംഘമാണു വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയ്തത്.