വീണ്ടും ഗുരുതര ചട്ട ലംഘനം; തിരുവനന്തപുരം പോത്തീസ് അടപ്പിച്ചു

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിൻ്റേതാണ് നടപടി. കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനത്തിൽ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് വൻ ജനത്തിരക്കിനിടയാക്കി. ഗുരുതര കൊറോണ ചട്ട ലംഘനമാണ് ഇതെന്ന് ചൂണ്ടക്കാട്ടിയാണ് അധികൃതർ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.

ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദർശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാൻ നിർദേശം നൽകിയിട്ടും ഇത് പാലിക്കാത്തിനെ തുടർന്നാണ് നടപടി.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ.എം സഫീർ, തിരുവനന്തപുരം തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈയിൽ പോത്തീസിന്റെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു.

തുടർച്ചയായി കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. നഗരസഭ നൽകിയ മുന്നറിയിപ്പുകൾ സ്ഥാപനം ലംഘിച്ചിരുന്നു. പോത്തീസിലെ 17 പേർക്കാണ് അന്ന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

എന്നിട്ടും വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപനങ്ങൾ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് പോലും ഞായറാഴ്ചകളിൽ പോത്തീസ് സൂപ്പർമാർക്കറ്റ് തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ലൈസൻസ് റദ്ദാക്കൽ നടപടി. ഈ സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് സ്ഥാപനത്തിനെതിരായി നിലവിലെ നടപടി.