ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്കുനേരെ ആക്രമണം

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടായതിൽ പ്രതിഷേധം. കൊൽക്കത്തയ്ക്കു സമീപമുള്ള സൗത്ത് 24 പർഗാനാസിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രയിലായിരുന്നു ആക്രമണം. മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിയുടെ മണ്ഡലമാണ് ഡയമണ്ട് ഹാർബർ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ആസൂത്രണം ചെയ്ത ആക്രമണമാണിതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ആരോപണം ഉയർന്നു.

അതേസമയം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടിയിട്ടുണ്ട്. കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തിൽ സംസ്ഥാന ബിജെപി നേതാക്കന്മാരായ മുകുൾ റോയിക്കും കൈലാഷ് വിജയ്‌വർഗിയയ്ക്കും അടക്കം പരുക്കേറ്റിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞു.

യോഗസ്ഥലത്ത് തനിക്ക് എത്താനായത് ദുർഗാ ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് നഡ്ഡ പറഞ്ഞു. ബൈക്കിൽ സഞ്ചരിച്ച ചില ബിജെപി പ്രവർത്തകർക്കുനേരെ വടികൊണ്ടുള്ള ആക്രമണവും ഉണ്ടായി. മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കുനേരെയും കല്ലേറുണ്ടായി.

തൃണമൂലിന്റെ റാലിയുടെ അതേ സമയം അതുവഴി പോയതിനാലാണ് ആക്രമണമുണ്ടായതെന്നാണ് സൂചന.മുകുൾ റോയിക്കും കൈലാഷ് വിജയ്‌വർഗിയയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. ഇതു ജനാധിപത്യത്തിനു നാണക്കേടാണ്. വാഹനവ്യൂഹത്തിലെ ഒരു കാറു പോലും ആക്രമണം നേരിടാതിരുന്നില്ല. ബുള്ളറ്റ്പ്രൂഫ് കാർ ഉപയോഗിച്ചതിനാലാണ് സുരക്ഷിതനായതെന്ന് നെഡ്ഡ മാധ്യമപ്രവർത്തകരോടു പറഞ്ഞു.