കേരള സർവ്വകലാശാലയ്ക്കും മന്ത്രി ജലീലിനെ ഭയം; ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാട്ടിയത് പരിശോധിക്കാതെ ബിരുദം ചട്ടപ്രകാരമെന്ന് സർവ്വകലാശാല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാട്ടിയ പരാതി പരിശോധിക്കാൻ തയ്യാറാകാതെ ഗവേഷണ ബിരുദം ചട്ടപ്രകാരം നൽകിയതാണെന്ന് കേരള സർവ്വകലാശാല. വൈസ് ചാൻസലറടക്കമുള്ളവർക്ക് ജലീലിനെ ഭയമായതിനാലാണ് ഇത്തരമൊരു വിശദീകരണമെന്നാണ് ആക്ഷേപം.

മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവർണർ, കേരളാ വിസി യുടെ പരിശോധനക്ക് കൈമാറിയിരുന്നു. തുടർന്നാണ് ബിരുദം ചട്ടപ്രകാരമാണ് നൽകിയിട്ടുള്ളതെന്ന വിശദീകരണം വിസി നൽകിയിരിക്കുന്നത്. ബിരുദം ചട്ടപ്രകാരമല്ല നൽകിയതെന്ന ആക്ഷേപം പരാതിയിൽ ഉന്നയിച്ചിരുന്നില്ല.

മന്ത്രിയുടെ പ്രബന്ധത്തിൽ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധ വിഷയത്തിൽ ഗവേഷകന്റെ മൗലിക സംഭാവനകൾ ഒന്നുമില്ലെന്നുമായിരുന്നു പരാതിക്കാർ ഉന്നയിച്ചിരുന്നത്. വിശദമായി പരിശോധിച്ച് നടപടിയെടുക്കാൻ ഗവർണർ കേരള വിസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പരാതിയിൽ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങൾ അന്വേഷിക്കുവാൻ വിസി തയ്യാറായില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീൽ കേരളസർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം 2006 ൽ സ്വന്തമാക്കിയത്. ഗവേഷണ പ്രബന്ധങ്ങളിൽ തെറ്റുകളും കുറവുകളും ഉണ്ടാവുക സ്വാഭാവികമാണെന്ന വിചിത്രമായ വാദം പരാതി പുറത്തുവന്നപ്പോൾ മന്ത്രി തന്നെ ഉന്നയിച്ചിരുന്നു.

പ്രബന്ധത്തിൽ തെറ്റുകളുണ്ടെങ്കിൽ അവ പൂർണമായും തിരുത്തിയതിന് ശേഷം മാത്രമേ സർവ്വകലാശാല ഡിഗ്രി നൽകുവാൻ പാടുള്ളൂ. ഈ പ്രബന്ധങ്ങൾ പിൽക്കാലത്ത് ഗവേഷണവിദ്യാർത്ഥികൾ റഫറൻസിന് ഉപയോഗിക്കുമ്പോൾ പ്രസ്തുത തെറ്റുകൾ ആവർത്തിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് സർവ്വകലാശാല ഈ നിബന്ധന വച്ചിട്ടുള്ളത്.എന്നാൽ ജലീലിന്റെ പ്രബന്ധത്തിൽ ഇത് പാലിച്ചിട്ടില്ലെന്ന് മാത്രമല്ല പരാതി പരിശോധിക്കാനോ പ്രബന്ധത്തിലെ തെറ്റുകൾ നീക്കം ചെയ്യിക്കാനോ സർവകലാശാല തയ്യാറായിട്ടില്ല.

യുജിസി നിർദ്ദേശപ്രകാരം പ്രബന്ധങ്ങൾ സർവകലാശാലയുടെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. മന്ത്രിയുടെ പ്രബന്ധം നാളിതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. പ്രബന്ധം അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സർവകലാശാലയുടെ സൽപേരിനുകളങ്കമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രബന്ധം പരിശോധിക്കുവാൻ അദ്ദേഹം തന്നെ പ്രോ ചാൻസിലറായ സർവകലാശാലയുടെ വൈസ് ചാൻസിലറെ ചുമതലപ്പെടുത്തിയ ഗവർണറുടെ നടപടി യുക്തിസഹമല്ലെന്നും അതുകൊണ്ട് പ്രബന്ധം പരിശോധിക്കാൻ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും
സെക്രട്ടറി എം ഷാജിർഖാനും ഗവർണറോട് ആവശ്യപ്പെട്ടു.