എൻഫോഴ്സ്മെൻ്റ് നോട്ടീസ് നൽകി; സിഎം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ; കൊറോണാനന്തര പ്രശ്നങ്ങളെന്ന് വിശദീകരണം

തിരുവനന്തപുരം:വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് എൻഫോഴ്സ്മെൻ്റ് നോട്ടീസ് നൽകിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചു. കിടത്തി ചികിത്സയ്ക്കാണ് രവീന്ദ്രൻ ആശുപത്രിയിൽ പ്രവേശിച്ചത്. കൊറോണാനന്തര പ്രശ്നങ്ങൾ എന്നാണ് വിശദീകരണം.

സിഎംആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സിഎം രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറെ പോലെ നിർണായക സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. തനിക്ക് ദീർഘകാലമായി അറിയാവുന്ന ആളാണ് രവീന്ദ്രനെന്നും അദ്ദേഹത്തെ പൂർണവിശ്വാസമാണെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിൻ്റെ അറസ്റ്റിന് പിന്നാലെ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. ഇതിനായി രവീന്ദ്രന് നോട്ടീസ് നൽകിയ സമയത്താണ് അദ്ദേഹം കൊറോണ പൊസീറ്റിവായി ക്വാറൻ്റൈനിൽ പോയത്.

രണ്ടാഴ്ചയിലേറെ ക്വാറൻ്റൈനിൽ ഇരുന്ന രവീന്ദ്രൻ കൊറോണ നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂർത്തിയായ ശേഷമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇഡി വീണ്ടും നോട്ടീസ് നൽകിയത്. ശിവശങ്കറിൻ്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന.