വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുൻപ് കരിനിയമം പിൻവലിച്ച് സർക്കാർ തലയൂരി

തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതിയെന്ന കരിനിയമം സർക്കാർ പിൻവലിച്ചു. സർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുൻപാണ് പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. സർക്കാർ പുറത്തിറക്കിയ ഒരു ഓർഡിനൻസ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്.

‌സിപിഎമ്മിന്റെയും ഇടതുപക്ഷത്തിൻ്റെയും വ്യക്തമായ അവസരവാദ നിലപാടായി ഇത് ചൂണ്ടികാണിക്കപ്പെട്ടു. ദേശീയ തലത്തിലെ സിപിഎമ്മിൻ്റെയും ഇടതു പക്ഷത്തിൻ്റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പോലീസ് ആക്ട് ഭേദഗതിക്കെതിരെ ദേശീയതലത്തിൽ തന്നെ വിമർശനം ഉയർന്നതോടെയാണ് 48 മണിക്കൂറിനകം പിൻവലിച്ചത്. കരിനിയമമെന്ന് പരക്കെ പറയപ്പെട്ട ഈ നിയമം പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണോ സർക്കാർ നടപ്പാക്കിയതെന്ന ചോദ്യമുയർന്നിരുന്നു.

ഏതു തരം മാധ്യമങ്ങൾ വഴിയുമുള്ള ആക്ഷേപം നടത്തിയാൽ പൊലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നൽകുന്നതായിരുന്നു വിവാദ ഓർഡിനൻസ്. വിവാദ ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവർണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും.

സാധാരണഗതിയിൽ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. അതിനാൽ നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ വിവാദപൊലീസ് നിയമ പരിഷ്കാരം സംബന്ധിച്ച സർക്കാർ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്ന് – ചൊവ്വാഴ്ച വൈകിട്ട് 3.30-ന് മന്ത്രിസഭായോ​ഗം ചേരുകയും വിവാദഭേദ​ഗതി പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു.