ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ട്: സർക്കാർ പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം നിരസിച്ച് ഇഡി

കൊച്ചി: ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. പ്രതികൾ ഉൾപ്പെടെയുള്ളവർ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിയെ തടസപ്പെടുത്തുന്നുവെന്ന വാദം ദുർവാഖ്യാനം മാത്രമാണെന്നാണ് ഇഡി നിലപാട്.

നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ കത്തിന് മറുപടിയായിട്ടാകും ഇക്കാര്യം വ്യക്തമാക്കുക. ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായ അധികാരമുണ്ടെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ പദ്ധതിയിലേക്ക് കടക്കുന്നില്ല. പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുർവാഖ്യാനം മാത്രമാണെന്നാണ് ഇഡി പറയുന്നത്.

എം. ശിവശങ്കർ ഉൾപ്പെടെയുള്ളവർ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളിൽ കമ്മീഷൻ നേടിയിട്ടുണ്ട്. സർക്കാർ പദ്ധതിയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഉൾപ്പെടെയുള്ളവർ ഇടപെട്ടതായും മൊഴികളുണ്ട്. സ്മാർട്ട് സിറ്റി പദ്ധതി മുടങ്ങിക്കിടന്നപ്പോൾ ശിവശങ്കർ ഇടപെട്ട് പുനരുജ്ജീവിപ്പിച്ചു എന്നും മൊഴിയുണ്ട്. സ്വാഭാവികമായും അന്വേഷണം നടത്തുകയും ഫയലുകൾ വിളിപ്പിക്കുകയും വേണം.

സർക്കാരിന്റെ രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് നൽകിയിരുന്നു. റേറ്റ് ക്വാട്ടേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നൽകിയത്. അതുകൊണ്ട് തന്നെ ഇതിൽ സ്വാഭാവിക അന്വേഷണം ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാകും കത്ത് നൽകുകയെന്നും ഇഡി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നിയമസഭ എത്തിക്സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് അയച്ചത്. അതിനുള്ള മറുപടിയായിട്ടായിരിക്കും കത്ത് നൽകുക. അടുത്ത ദിവസം കത്ത് നൽകുമെന്നാണ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്.