കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം ; ബിനീഷിനെതിരായ കേസിൽ ഇടപെടില്ല: കോടിയേരി

തിരുവനന്തപുരം: ബിനീഷിനെതിരായ കേസ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. കേസിൽ ഇടപെടില്ലെന്ന് പറഞ്ഞ കോടിയേരി പാർട്ടിയും വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി.ബിനീഷിൻ്റെ വീട്ടിൽ റെയ്‍ഡിൻ്റെ പേരിൽ നടന്നത് മനുഷ്യാവകാശ ലംഘനമെന്നും കോടിയേരി പറഞ്ഞു. ബിനീഷ് കോടിയേരി വിവാദങ്ങളിൽ പെട്ടതോടെ കോടിയേരിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുമ്പോഴും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ഒഴിയേണ്ടതില്ലെന്നാണ് പൊതുവിലയിരുത്തൽ.

കേസ് നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ബിനീഷിൻ്റെ കുടുംബം നിയമപോരാട്ടം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സിപിഎം തീരുമാനം. ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി സിപിഎം സമരം നടത്തും. കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തും.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവിന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചത് രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്നാണ് സിപിഎം വിലയിരുത്തൽ. കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കം തുറന്നുകാട്ടാനാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.