ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലെ റെയ്ഡിൽ ഏഴര കോടി കൂടി പിടിച്ചെടുത്തു

തിരുവനന്തപുരം: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഏഴര കോടി രൂപ കൂടി പിടിച്ചെടുത്തു. ഇതോടെ പതിനാലര കോടി രൂപ ആകെ കണ്ടെത്തി. ഏറ്റവും ഒടുവിലായി സ്ഥാപനത്തിന്‍റെ പേരിലെത്തിയ നൂറ് കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.

ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ ബിലീവേഴ്സ് ചർച്ചിന് ലഭിച്ച പണം ചിലർ ദുരുപയോഗം ചെയ്ത് മറ്റ് ഇടപാടുകൾക്കായി വകമാറ്റിയെന്ന് ആദായ നികുതി കണ്ടെത്തി. സ്ഥാപനത്തിന്‍റെ അക്കൗണ്ടന്‍റിന്‍റെ വാഹനത്തിൽ നിന്നാണ് ഏഴര കോടി രൂപ പിടിച്ചെടുത്തത്. ബിലിവേഴ്‍സ് ഈസ്റ്റേൺ ചർച്ചിന്‍റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ വെളുപ്പിനെ മുതലാണ് ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങിയത്.

ബിലീവേഴ്സ് സഭയുടെ പേരിൽ വാങ്ങിക്കൂട്ടിയ ഭൂമിയും മറ്റു കെട്ടിടങ്ങളും നിർമ്മിച്ചതും ഇത്തരത്തിലെത്തിയ പണം ഉപയോഗിച്ചെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. ഹാരിസൺ മലയാളത്തിന്‍റെ കയ്യില്‍നിന്ന് സഭ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റിന്‍റെയും തിരുവനന്തപുരം ,കൊച്ചി എന്നിവടങ്ങളളിൽ വാങ്ങിയ കെട്ടിടങ്ങളുടേയും ഭൂമിയുടെയും കച്ചവടം സംബന്ധിച്ച രേഖകളും സാമ്പത്തിക സ്രോതസും ആദായനികുതി വകുപ്പ് പരിശോധിച്ചു.