ബിനീഷിൻ്റെ കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇഡിക്കെതിരേ കേസെടുക്കാൻ ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

എൻഫോഴ്സ്മെന്റ് ബിനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് കാണിച്ച് ബിനീഷിന്റെ ഭാര്യാപിതാവാണ് ബാലാവകാശകമ്മീഷനെ സമീപിച്ചത്. ജില്ലാ പൊലീസ് മേധാവിയോടും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോർട്ട് നൽകാനും ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.

സംഭവമറിഞ്ഞ് ബാലാവകാശ കമ്മിഷൻ ചെയർമാനും അംഗങ്ങളും സ്ഥലത്ത് അതിവേഗം ഓടിയെത്തിയാണ് സ്ഥിതി വിലയിരുത്തിയത്. കുട്ടിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ പാടില്ലെന്ന് കാണിച്ച് ബാലാവകാശ കമ്മീഷൻ ഇഡിയോട് കുട്ടിയെ കാണണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതോടെയാണ് ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിട്ടതെന്ന് ചിലർ ആക്ഷേപം ഉന്നയിച്ചിരുന്നു.