വയനാട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് വേൽമുരുകൻ തന്നെയെന്ന് സഹോദരൻ മുരുകൻ; തൊട്ടടുത്ത് നിന്ന് വെടിവെച്ചെന്ന് സഹോദരൻ

കോഴിക്കോട്: വയനാട് ബപ്പന മലയിൽ ഇന്നലെ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് വേൽമുരുകൻ തന്നെയെന്ന് സഹോദരൻ മുരുകൻ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അമ്മയ്ക്ക് ഒപ്പം എത്തിയതായിരുന്നു അഭിഭാഷകനായ മുരുകൻ. വേൽമുരുകന്റെ മൃതദേഹത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ തമിഴ്നാട്ടിലെ മധുരയിലേക്ക് കൊണ്ടുപോയി.

വ്യാജ ഏറ്റമുട്ടലാണ് നടന്നതെന്ന് ആരോപിച്ച വേൽമുരുകന്റെ സഹോദരൻ, കേസിൽ അന്വേഷണം ആവശ്യപ്പെട്ട് നാളെ മധുര ഹൈക്കോടതിയെ സമീപിക്കും. മോർച്ചറിയിൽ ആദ്യം മുഖം മാത്രമാണ് കാണിച്ചത്. പിന്നീട് നിർബന്ധിച്ചപ്പോഴാണ് ശരീരത്തിലെ തുണി മാറ്റി മൃതദേഹം മുഴുവനായി കാണാൻ അനുവദിച്ചതെന്നും മുരുകൻ പറഞ്ഞു.
സഹോദരന്റെ കൈയിലും നെഞ്ചിലും വയറിലും നിറയെ പരിക്കുണ്ടെന്നും നിരവധി തവണ തൊട്ടടുത്ത് നിന്നും വെടിയുതിർത്തുവെന്ന് സംശയിക്കുന്നതായും സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.