മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് നോട്ടിസ്. ഐടി പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ് നോട്ടിസ് നൽകിയത്.

കെഫോൺ, കൊച്ചി സ്മാർട് സിറ്റി, ടെക്നോപാർക്കിലെ ടോറസ് ടൗൺ ടൗൺ, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ രേഖകൾ ആവശ്യപ്പെട്ട് ഇഡി അസി.ഡയറക്ടർ പി.രാധാകൃഷ്ണൻ കത്തു നൽകിയിരുന്നു. പദ്ധതികളുടെ മറവിൽ കള്ളപ്പണ ഇടപാടുകളോ റിയൽ എസ്റ്റേറ്റ് കമ്മിഷൻ കച്ചവടമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കേ ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ് മിഷൻ പദ്ധതിക്കു പുറമേ 4 വൻകിട പദ്ധതികൾകൂടി എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.